ടെഹ്റാൻ: രാജ്യത്തെ ജനതയ്ക്കെതിരായ അടിച്ചമർത്തൽ ശക്തമാക്കുന്നതിന് ഇറാനിലെ ഇസ്ലാമിക ഭരണകൂടം യുദ്ധകാല സാഹചര്യങ്ങളെ മറയായി ഉപയോഗിക്കുന്നുവെന്ന് രാജ്യാന്തര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റർനാഷണൽ.
ഭരണകൂടത്തിന്റെ ഇന്റർനെറ്റ് നിയന്ത്രണങ്ങൾ ലംഘിക്കാൻ ശ്രമിക്കുന്നവരെ ചാരവൃത്തി നിയമപ്രകാരം പ്രോസിക്യൂട്ട് ചെയ്യുമെന്ന് ഇസ്ലാമിക് റവല്യൂഷണറി ഗാർഡ്സ് കോർപ്സ്(ഐആർജിസി) നേരിട്ട് മുന്നറിയിപ്പ് നൽകുകയാണ്. ഓൺലൈൻ പ്രവർത്തനം ദേശീയസുരക്ഷയ്ക്കു അപകടമാണെന്ന ധാരണയിലാണ് ഈ ഭീഷണികൾ പുറപ്പെടുവിക്കുന്നത്.
ചാരവൃത്തി നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെടുന്ന പ്രതികൾക്കു പലപ്പോഴും വധശിക്ഷ വിധിക്കാറാണു പതിവ്. ഇന്റർനെറ്റ് നിയന്ത്രണങ്ങൾ മറികടന്നതായി തിരിച്ചറിഞ്ഞ വ്യക്തികൾക്ക് അവരുടെ വ്യക്തിഗത ഐപി വിലാസങ്ങൾ, വിപിഎൻ അല്ലെങ്കിൽ സാറ്റലൈറ്റ് ഇന്റർനെറ്റ് ഉപയോഗം എന്നിവ വ്യക്തമാക്കി ഐആർജിസി സന്ദേശങ്ങൾ അയച്ചതായും റിപ്പോർട്ടുണ്ട് ആംനെസ്റ്റി പറയുന്നു.
രാജ്യത്തെ പൗരന്മാർക്ക് ഇത്തരത്തിൽ സന്ദേശം അയച്ച 11 സംഭവങ്ങൾ റിപ്പോർട്ടിൽ ആംനെസ്റ്റി ഇന്റർനാഷണൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വ്യോമാക്രമണങ്ങളിൽ തകർന്ന പ്രദേശങ്ങളുടെ ഫോട്ടോയെടുക്കുന്നതും അത്തരം ഉള്ളടക്കം ഓൺലൈനിലോ മാധ്യമങ്ങളിലോ പങ്കിടുന്നതും ശത്രുവുമായി സഹകരിക്കുന്നതായി കണക്കാക്കുമെന്നും നിയമപരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകുന്ന എട്ട് സന്ദേശങ്ങൾ ഇതിലുൾപ്പെടുന്നു.
ഇറാനിലെ ജനങ്ങളുടെ മനുഷ്യാവകാശങ്ങൾ ഇല്ലാതാക്കാൻ നിലവിലെ പ്രതിസന്ധി മറയാക്കി ഭരണകൂടം പ്രതിസന്ധിയെ ചൂഷണം ചെയ്യുകയാണെന്ന് ആംനസ്റ്റി ഇന്റർനാഷണലിലെ ഗവേഷണ, നയ, പ്രചാരണങ്ങളുടെ സീനിയർ ഡയറക്ടർ എറിക്ക ഗുവേര റോസാസ് പറഞ്ഞു.
ഈവർഷം ഫെബ്രുവരി 28 മുതൽ 6,500ലധികം രാജ്യദ്രോഹികളെയും ചാരന്മാരെയും അറസ്റ്റ് ചെയ്തതായി ഇറാന്റെ പോലീസ് മേധാവി അഹമ്മദ് റേസ റദാൻ കഴിഞ്ഞമാസം അറിയിച്ചിരുന്നു. ജനുവരിയിലെ സർക്കാർ വിരുദ്ധ പ്രകടനങ്ങളിൽ ഉൾപ്പെട്ടതായി പറയപ്പെടുന്ന വ്യക്തികളുടെ അറസ്റ്റ് തുടരുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.